Tuesday, November 22, 2011

തൂമ്പ കൊണ്ട് തന്നെ വേണോ മുള്ളെടുക്കാന്‍?

                                                                      ദേശീയ തലത്തില്‍ സംസ്ഥാനങ്ങളോടും പ്രദേശങ്ങളോടുമോക്കെയുള്ള അവഗണനയുടെ ഗ്രാഫ് ശ്രദ്ധിച്ചിട്ടുണ്ടോ?   അദ്ഭു തപ്പെടുത്തുകയല്ല, നമ്മെ ഞെട്ടിക്കും അത്. എന്ത് നല്ല വികസന പദ്ധതിയുണ്ടോ, അത് ഉത്തരേന്ത്യന്‍ ലോബി സ്വനതമാക്കും ആദ്യം:ദക്ഷിണേന്ത്യയെ അവഗണിക്കും. ഇനി ദക്ഷിണേന്ത്യയിലേക്ക് ലഭിച്ച പദ്ധതിയാണെങ്കില്‍ അത് വിന്ധ്യന് വടക്കുള്ള സംസ്ഥാനക്കാര്‍ തട്ടിയെടുക്കും. അവഗണന കേരളത്തിന്‌! കേരളത്തിനാണ് പദ്ധതി കിട്ടുന്നതെങ്കില്‍ അത് തെക്കന്‍ ജില്ലകള്‍ സ്വന്തമാക്കും. മലബാര്‍ മേഖലയെഅവഗണിക്കും.ഇങ്ങിനെ അവഗണിച്ചവഗണിച്ചു ഇന്ത്യയിലെ ഏറ്റവും അവഗണിക്കപ്പെട്ട മേഖലയായിരിക്കുന്നു മലബാര്‍.

                         കേരളമെന്നു മൊത്തത്തില്‍ പേര് കേള്‍പ്പിച്ചു സുഖിപ്പിച്ച്സുഖിപ്പിച്ച് കഴിഞ്ഞു കൂടുകയായിരുന്ന മലബാര്‍ അവഗണനയുടെ തോത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇങ്ങിനെയുള്ള തിരിച്ചറിവുകള്‍ല്‍ക്കൊടുവിലാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും വിഭജിക്കപെട്ടു പുതിയ സംസ്ഥാനങ്ങള്‍ ജന്മമെടുത്തത്.അവഗണനയുടെ നെല്ലിപ്പടി കണ്ടു മടുത്താണ് ആന്ധ്രയില്‍ തെലുങ്കാന മേഖലയിലുള്ളവര്‍ വേറിട്ടൊരു സംസ്ഥാനത്തിന് മുറവിളി കൂട്ടിതുടങ്ങിയതെന്നയാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോവരുത്
                                                      ബ്രിട്ടീഷ്‌ ഇന്ത്യയില്‍ കടുത്ത അവഗണന സഹിച്ചു പോന്ന പ്രദേശമായിരുന്നു മലബാര്‍.1956 ല്‍ തിരു- കൊച്ചി രാജ്യങ്ങളും മലബാറും ചേര്‍ന്ന് ഐക്യ കേരളമുണ്ടായപ്പോള്‍ വിഭവങ്ങള്‍ ഒരുപോലെ പങ്കു വെക്കപ്പെടുമെന്നും ഒരു പോലെ വികസനം വന്നെത്തുമെന്നുമൊക്കെ മലബാര്‍ പ്രതീക്ഷിച്ചിരുന്നു.പക്ഷെ മാറി മാറി വന്ന ഇടതു- വലതു സര്‍ക്കാരുകളും അവയുടെ ഉദ്യോഗസ്ഥ ലോബിയും മലബാറിനെ പറ്റിച്ചു കൊണ്ടെയിരിക്കയായിരുന്നു. വിസ്തീര്‍ണത്തില്‍ കേരളത്തിന്റെ 45 % വും ജനസംഖ്യയില്‍ 42 % നിവസിക്കുകയും ചെയ്യുന്ന ഒരു പ്രദേശം എത്രമാത്രം അവഗണന നേരിടുന്നുവെന്നു മനസ്സിലാക്കാന്‍ ചില കണക്കുകളിതാ.
                                       തിരു-കൊച്ചി പ്രദേശത്ത് 1618 സര്‍ക്കാര്‍/ എയ്ഡെഡ് സ്കൂളുകളിലായി 7 ,35000 വിദ്യാര്‍ഥികള്‍ പഠിക്കുമ്പോള്‍ മലബാറില്‍ 7 ,18000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ളത് വെറും 817 സ്കൂളുകള്‍! ഇക്കഴിഞ്ഞ എസ്‌. എസ്‌ എല്‍ സി.പരീക്ഷ റിസല്ടിനു ശേഷം കേരളത്തിലെ പ്ലസ്‌ ടു സീറ്റുകളുടെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ മലബാറില്‍ കുറച്ചു സീറ്റുകള്‍ കൂടി നല്‍കാമെന്ന ധാരണയുണ്ടായി.മുഖ്യമന്ത്രി ഇടപെട്ടു കേരളത്തിലെല്ലായിടത്തും പ്ലസ്‌ ടു സീറ്റ് വര്‍ധിപ്പിച്ചു. ഫലം തെക്കന്‍ ജില്ലകളില്‍ കുട്ടികളുടെ എണ്ണത്തെ ക്കാളധികം സീറ്റുള്ളപ്പോള്‍ മലബാറില്‍ പ്ലസ്‌ ടു സീറ്റ് കിട്ടാതെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വന്നു.ഉന്നത വിദ്യാഭ്യാസ രംഗത്ത് തിരു-കൊച്ചി പ്രദേശത്ത് 130 കോളേജ്കളുള്ളപ്പോള്‍ മലബാറില്‍ അത് 60 മാത്രമാണ് .
                                                             എല്ലാ രംഗത്തെയും പോലെ ആരോഗ്യ രംഗത്തും ഈ അവഗണന നിഴലിച്ചു കാണാം. വിവിധ സര്‍ക്കാര്‍ ആശുപത്രികളിലുള്ള 37000 കിടക്കകളില്‍ മലബാരിലുള്ളത് 13000 . ആകെയുള്ള 237 പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ മലബാറില്‍ 86 !    52 താലൂക്ക് ആശുപത്രികള്‍ തിരു കൊച്ചി പ്രദേശത്ത് ഉള്ളപ്പോള്‍ മലബാറിലത് 26.
സംസ്ഥാനത്തെ പൊതു മേഖല സ്ഥാപനങ്ങളില്‍ 73 % തെക്കന്‍ ജില്ലകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.മൊത്തമുള്ള 21 കേന്ദ്ര പൊതു മേഖല സ്ഥാപനങ്ങളില്‍ മലബാറിന് കിട്ടിയത് രണ്ടെണ്ണം. കേന്ദ്ര സര്‍ക്കാര്‍,സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആറ് ലക്ഷത്തില്‍ പരം തൊഴിലാളികളില്‍ തിരു-കൊച്ചിക്കാര്‍ 4,26000 വും മലബാറുകാര്‍ 186000 വുമാണ്.എടുത്തു കാണിക്കാന്‍ ഇനിയുമുണ്ട് കണക്കുകള്‍.
                                                                 ചെറിയ ചെറിയ അസമത്വങ്ങള്‍,തുടര്‍ച്ചയായ അവഗണന ഇവയൊക്കെ തിരിച്ചറിയപ്പെടുമ്പോള്‍ അതൊരു നീറ്റലായി ജനങ്ങളുടെ മനസ്സില്‍ ഉരുവപ്പെടുകയും ക്രമേണ പ്രതിഷേധങ്ങളിലേക്ക് വഴിമാറുകയും ചെയ്തതായാണ് ചരിത്രം. മൊട്ടു സൂചി കൊണ്ടെടുക്കാവുന്ന മുള്ള് തൂമ്പ കൊണ്ടെടുക്കേണ്ടി വരരുത്. സര്‍ക്കാര്‍ തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും തിരുത്തെണ്ടതും.

8 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

പുതിയ അറിവുകള്‍ തന്ന നല്ല ലേഖനം.

ഈ കൊച്ചുകേരളവും മലബാര്‍ - കേരളം എന്ന് രണ്ടായി പിളര്‍ക്കുമോ എല്ലാവരുംകൂടി. ഉത്തര്‍പ്രദേശിനെ നാലായി പിളര്‍ത്താനുള്ള ബില്ലാണ് യു.പി. നിയമസഭ പാസ്സാക്കിയത്. പാര്‍ളമെന്റില്‍ അത് പാസ്സാകുമോ എന്ന് കണ്ടറിയാം. സത്യം പറഞ്ഞാല്‍ 'ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ എത്ര?' എന്ന് ചോദിച്ചാല്‍ ഗൂഗിളിനെ ആശ്രയിക്കേണ്ട ഗതികേടാണ്.

ഫൈസല്‍ ബാബു said...

കേരളത്തോടുള്ള അവഗണനയെക്കാളെറേയാണ് മലബാറിനോട് കേരളം കാണിക്കുന്നത് ...പ്രസക്തമായ ലേഖനം..

khaadu.. said...

മൊട്ടു സൂചി കൊണ്ടെടുക്കാവുന്ന മുള്ള് തൂമ്പ കൊണ്ടെടുക്കേണ്ടി വരരുത്. സര്‍ക്കാര്‍ തന്നെയാണ് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതും തിരുത്തെണ്ടതും.

നല്ല പോസ്റ്റ്‌...

അലി said...

മുല്ലപ്പെരിയാർ ദുരന്തത്തിനു ശേഷം രണ്ട് ഭാഗമാകുന്ന കേരളത്തെ രണ്ട് സംസ്ഥാനമാക്കാം.

Mohammed Kutty.N said...

മലബാറിനോടുള്ള അവഗണന ഏതു സര്‍ക്കാര്‍ വന്നാലും പരിഹരിക്കപ്പെടുന്നില്ലെന്നത് വസ്തുത തന്നെ.കണക്കുകള്‍ കഥ പറയുന്ന ഈ പോസ്റ്റു വളരെ നന്നായി .

ശിഖണ്ഡി said...

നാം തിരിച്ചറിയണം..
നല്ല ലേഖനം

Akbar said...

എല്ലാ രംഗത്തും സ്വന്തം താല്പര്യങ്ങളും സ്വജന പക്ഷപാതവും. അപ്പോള്‍ ഒന്നും ബാലന്‍സ് ചെയ്യില്ല. നല്ല ലേഖനം

സങ്കൽ‌പ്പങ്ങൾ said...

തിരിച്ചറിവുകൾ നല്ലത് ...നല്ല ലേഖനം.