Tuesday, February 28, 2012

എട്ടാം നമ്പര്‍ ഗല്ലിയിലെ അതിഥി

"പക്ഷീ രാവേറെ ചെന്നല്ലോ
എന്നിട്ടും നീയെന്താണ്റങ്ങാതെ
പാട്ട് പാടുന്നു"
"ശിശിരത്തിന്റെ തണുത്ത പുതപ്പു
എന്നെയാകെ പുതപ്പിച്ചിരിക്കയാണ്
എന്റെ വിറയാണ് നിങ്ങള്‍ കേള്‍ക്കുന്നത്
എനിക്കുറക്കവുമില്ലല്ലോ"
                                      അഹമെദ് ഖാനും കൂട്ടുകാരും കമ്പിളി കൊണ്ട് പുതച്ചു ചൂടിക്കട്ടിലിരുന്നു പാടുകയാണ്. സമയമേറെയായിരിക്കുന്നു.നൂറുദുജക്കുറങ്ങണമെന്നുണ്ടായിരുന്നു. പുറത്തു മുശായിര പൊടിപൊടിക്കയാണ്.പണ്ട് ഉമ്മയുള്ളപ്പോള്‍പറയുമായിരുന്നു, സംസം വെള്ളം വറ്റുംപോഴേ നിന്റെ ബാപ്പയുടെ പാട്ട് നില്‍ക്കൂ എന്ന്.
                                         "നൂറു.... ഫ്ലാസ്കില്‍ കുറച്ചു കൂടി സുലൈമാനി നിറച്ചു മോളുറങ്ങിക്കോ"
                                              ഫ്ലാസ്കില്‍ സുലൈമാനി നിറച്ചു വെക്കവേ നൂറു ഓര്‍മിപ്പിച്ചു,"ബാപ്പ, രാവേറെയായി ഇനി ഉറങ്ങിക്കോളൂ"
       "ഇന്ന് ഞാനുറങ്ങണില്ല മോളെ, ഇന്നെന്റെ സന്തോഷത്തിന്റെ നാളാണ്",എന്നിട്ടധേഹം കൂട്ടുകാരുടെ നേരെ തിരിഞ്ഞു."എന്റെ നൂറുവിന്റെ കല്ല്യാണമുറപ്പിക്കാന്‍ നാളെ ആള് വരും. എന്റെ അസമത് ബീഗം ഇതൊക്കെ ആകാശത്ത് നിന്ന് കാണ്ന്നുണ്ടാവണം.നമ്മുടെ മോളെ നല്ലൊരുതതന്റെ കൂടെ അയക്കാതതതെന്താണെന്നവള്‍ എപ്പോഴും സ്വപ്നങ്ങളില്‍ വന്നു ചോദിക്കാറുണ്ട്.സ്വര്‍ഗ്ഗത്തില്‍ ഈ ചിന്ത അവളെവിഷമിപ്പിക്കുന്നുണ്ടാവണം"അസമത് നമ്മുടെ മോളുടെ കല്യാണ മുറപ്പിക്കാന്‍ നാളെ ആള് വരുന്നു" അയാള്‍ സന്തോഷത്തോടെ ഹൂക്ക വലിച്ചൂതി വീണ്ടും ഗാനമാരംഭിച്ചു.
                                                 നൂറുദുജക്കുറക്കം വന്നില്ല. നാളെ പിടിപ്പതു പണിയുണ്ട്. സഹായത്തിനു അടുത്ത വീട്ടിലെ ചമ്പയും അമ്മയുമുണ്ടാവും. തന്റെ ഭാവി വരനെക്കുറിച്ചവള്‍ പല സ്വപ്നങ്ങളും നെയ്തു കൂട്ടി. നൂറുദുജ ഓര്‍ക്കുകയായിരുന്നു. എല്ലാം ഒരു സ്വപ്നം പോലെയാണവള്‍ക്ക് തോന്നിയത്.
                                                    ഒരു ദിവസം മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണവള്‍ ആദ്യമായി അമീര്‍ഖാനെ കാണുന്നത്. എന്തോ സാധനങ്ങള്‍ വിറ്റു ഒരു വീപ്പയ്ക്ക് മുകളിലിരുന്നു പണമെന്നുകയായിരുന്നു അയാള്‍.തന്നെ കണ്ടപ്പോള്‍ അയാള്‍ തന്റെ ജോലി മറന്നു തന്നെത്തന്നെ നോക്കി നിന്ന്. പിന്നീടും പല പ്രാവശ്യം താനയാളെ കണ്ടിരുന്നു.
                                             ഒരു ദിവസം അയാള്‍ തന്നെ പിന്തുടരുന്നത് കണ്ടപ്പോള്‍ പേടിയായിരുന്നു.ചമ്പയുടെ അമ്മ പറയാറുണ്ട്‌. "ഗല്ലിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്ക് സൌന്ദര്യം ഒരു ശാപമാണെന്ന്. അയാള്‍ വീട്ടിന്റെ അടുത്ത് വരെ വന്നു.വീട്ടില്‍ ബാപ്പയുണ്ടായിരുന്നു. പേടിച്ചു കിതച്ചുകൊണ്ട് അകത്തേക്ക് കയറിയ നൂറുവിനെ കണ്ടു അയാള്‍ ചോദിച്ചു."എന്താ മോളെ?
' അവള്‍ പുറത്തു നില്‍ക്കുന്ന ആരോഗധൃഡഗാത്രനായ ചെറുപ്പക്കാരനെ ചൂണ്ടി.
"അസ്സലാമു അലൈക്കും"
അഹ്മദ് ഖാന് ദേഷ്യമാണ് തോന്നിയത്. തന്റെ മോളെ പേടിപ്പിച്ചു തന്നോട് ലോഹ്യം കൂടാന്‍ വന്നിരിക്കുന്നു.
"ഹൂം എന്ത് വേണം?"
"ഞാന്‍ സലാം പറഞ്ഞു. അങ്ങ് മടക്കി കണ്ടില്ല".
"ഞങ്ങള്‍ പാവങ്ങളാണ്.ഉപദ്രവിക്കരുത്.അന്നാന്നു കിട്ടുന്നത് കൊണ്ട് അരിഷ്ടിച്ച് ജീവിക്കയാണ് ഞങ്ങള്‍...."
"എന്താണ് നിങ്ങള്‍ പറയുന്നത്.നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. ഞാന്‍ വന്നത് നല്ലൊരു കാര്യത്തിനാണ്.കാര്യം പറയുന്നതിന് മുമ്പ് അങ്ങെനിക്കു ഇരിക്കാന്‍ സമ്മതം തരുമോ?"
                                                                      അകത്തു വാതില്‍ മറഞ്ഞു ഭയപ്പാടോടെ നില്‍ക്കുകയായിരുന്ന നൂറുദുജ അയാള്‍ ബാപ്പയുടെ അടുത്തിരിക്കുന്നതും അവര്‍ എന്തൊക്കെയോ സംസാരിക്കുന്നതും കണ്ടു. പരുക്കന്‍ മട്ടില്‍ തുടങ്ങിയ സംസാരം പൊട്ടിച്ചിരിയിലെത്തി നില്‍ക്കുന്നത് കണ്ടപ്പോഴാണവള്‍ക്ക് ആശ്വാസമായത്.
                                                           "നൂറു. രണ്ടു ചായ" തന്നെ ആക്രമിക്കാന്‍ വന്നവനെ തല്ലിയോടിക്കുന്നതിനു പകരം ചായ കൊടുത്തു സല്‍ക്കരിക്കുന്നു.നൂരുവിനു ചിരിയാണ് വന്നത്.
ചായകുടിച്ചു അരോഗ ധൃഡഗാത്രനായ ആ ചെറുപ്പക്കാരന്‍ ബാപ്പയുടെ കൈപിടിച്ച് കുലുക്കി സലാം ചൊല്ലി പിരിയുന്നത് കണ്ടു, നൂറു.
                                                                          രാത്രി മഗുരിബ് നമസ്ക്കരിച്ചു മുസല്ലയിലിരിക്കവേ ബാപ്പ വിളിച്ചു."മോളെ ബാപ്പ ഇനി എത്ര കാലമുണ്ടാകുമെന്നറിയില്ല. എപ്പോഴും പടച്ചോനോട് പ്രാര്തിക്കുകയാണ്.ഇപ്പോള്‍ പടച്ചോന്‍ കണ്ടറിഞ്ഞു തന്നിരിക്കയാണ്. അമീര്‍ഖാന്‍ ചാന്ദ്നി ചൌക്കിനടുത്തു ഒരു ഗ്രാമത്തിലാണ്. പച്ചക്കറി മൊത്തമായെടുത്തു ഇവിടെ മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് പണി.വീട്ടില്‍ ഉമ്മ മാത്രം. ഒരു പെങ്ങളുള്ളത് കല്ല്യാണം കഴിഞ്ഞു ഭാര്താവിനോപ്പമാണ്. നിനക്കിഷ്ടമാണെങ്കില്‍ അയാള്‍ നാളെ ഇവിടെ വരും.അയാള്‍ക്ക്‌ നിന്നോട് സംസാരിക്കണം പോലും.എന്താണ് നിന്റെ അഭിപ്രായം?"
                                              "വേണ്ട ബാപ്പ ഞാന്‍ പോയാല്‍ പിന്നെ ബാപ്പക്കിവിടെ ആരുണ്ട്‌?" മനസ്സ് തേങ്ങുന്നുണ്ടായിരുന്നു.
                                           "അതോര്‍ത്തു നീ വിഷമിക്കേണ്ട. ഈ ഗള്ളിയില്‍ നല്ലവരെയുള്ളൂ. പിന്നെ ഇടയ്ക്കിടെ നിനക്കിങ്ങോട്ടു0 എനിക്കങ്ങോട്ടും വരാമല്ലോ."വളരെ നിര്‍ബന്ധിച്ചപ്പോഴാണ് നൂറുദുജ സമ്മതിച്ചത്.
                                              പിറ്റേന്ന് അമീര്‍ഖാന്‍ വന്നു.അയാളെല്ല) കാര്യങ്ങളും സംസാരിച്ചു."നൂറു.. നീ അമിതമായിട്ടൊന്നും പ്രതീക്ഷിക്കരുത്. അമീറിന് കഴിയാവുന്നതിന്റെ പരമാവധി ഞാനെന്റെ രാജ്ഞിക്ക് സൗകര്യം ചെയ്യും."
"ഗല്ലിയിലെ പാവപ്പെട്ടൊരു പെണ്‍കുട്ടിക്ക് ഇത് തന്നെ വലിയ ഭാഗ്യമാണ്."അവള്‍ പറഞ്ഞു. കാര്യങ്ങളുറപ്പിക്കാന്‍ അയാളുടെ ഉമ്മയും അളിയനെയും നാളെ പറഞ്ഞായക്കാമെന്നു പറഞ്ഞാണയാള്‍ പോയത്
                                                                            എപ്പോഴാണ്റങ്ങിയതെന്നറിയില്ല. "മണവാട്ടീ..എണീക്കാറായില്ലേ?"ചമ്പ ജനലില്‍ കൊട്ടി വിളിക്കുകയാണ്‌.പുറത്തു വെള്ള കീറിയിട്ടില്ല. തണുപ്പ് സഹിച്ചു കൂടാ, എങ്കിലും എഴുന്നേറ്റു പ്രാര്‍ഥനക്ക് ശേഷം ജോലികലാളാരംഭിച്ചു.
                                                  വിഭവങ്ങള്‍ ഒരുക്കുമ്പോള്‍ ചമ്പ കളിയാക്കി ക്കൊണ്ടെയിരുന്നു.അവസാനം അവളുടെ അമ്മ നല്ലൊരു കളിയാക്കല്‍ പാസ്സാക്കിയപ്പോഴാണ് അവളടങ്ങിയത്.അവര്‍ പറഞ്ഞു."ചമ്പയെന്തിനാ നിന്നെ സഹായിക്കുന്നതെന്നറിയുമോ നൂറു? അവളെ പെണ്ണ് കാണാന്‍ വരുമ്പം നീ സഹായിക്കാന്‍ വേണ്ടിയാ. അല്ലാതെ ഈ മടിച്ചി പെണ്ണുണ്ടോ എട്ടുമണിക്ക് മുമ്പുണര്‍ന്നിട്ടുള്ളൂ!"
                                              പത്തുമണിക്കാണ് അമീര്‍ഖാന്റെ ഉമ്മയും അളിയനും എത്താമെന്ന് പറഞ്ഞത്.നൂറുവിനെ നല്ല വസ്ത്രങ്ങളണിയിച്ചു കാത്തുനിന്നു ചമ്പയും അമ്മയും.പുറത്തെ കയറ്റു കട്ടിലില്‍ തൂവെള്ള വസ്ത്രം ധരിച്ചു ഓവര്‍ കോട്ടുമിട്ട് കാത്തിരുന്നു അഹ്മദ് ഖാന്‍.ഏതാനും പരിചയക്കാരും അയല്‍ക്കാരുമുണ്ട് അതിഥികളായി.
                                                                മണി പന്ത്രണ്ടായിട്ടും ആരെയും കാണാതായപ്പോള്‍ കാത്തിരുന്നവര്‍ അക്ഷമരായി.ഇടയ്ക്കിടെ അകത്തു വന്നു "കാണുന്നില്ലല്ലോ"എന്ന് വേവലാതിപ്പെടുന്ന അഹ്മദ് ഖാനെ ചമ്പയുടെ അമ്മ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. "നിങ്ങള് വിഷമിക്കാതിരി. സമയത്തിന് ബസ്സ് കിട്ടിക്കാണില്ല"
              നൂറുദുജ മനസ്സുരുകി പ്രാര്‍ഥിച്ചു.പടച്ചവനെ അവരെത്രയും വേഗം എത്തിചെരണെ, അവര്‍ക്ക് വഴിയില്‍ യാതൊരു വിഷമവും ഉണ്ടാവരുതേ എന്ന്.
                                                                            നേരം സന്ധ്യയായിരിക്കുന്നു.പുറത്തു നിന്നും വന്ന ഏതാനും അതിഥികള്‍ ഭക്ഷണം കഴിച്ചു പോയി.ആ വീട്ടില്‍ ആരുമൊന്നും കഴിച്ചിട്ടില്ല.
                                                       എന്നും മുശായിരയുടെയും ഗസലിന്റെയും ശബ്ധായനമാനമായ ആ മുറ്റം അന്ന് നിശബ്ധമായിരുന്നു. ചൂടിക്കട്ടിലില്‍ പൂര്‍ണ ചന്ദ്രനെ നോക്കി മനോവിഷമത്തോടെ കിടന്നു അഹ്മദ് ഖാന്‍. അകത്തു നൂരുദുജ തേങ്ങുകയായിരുന്നു.
                                             തലയിലൂടെ ബാപ്പയുടെ കൈകള്‍ ഇഴഞ്ഞപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. "മോളെ എന്തും പടച്ചോന്റെ വിധി പോലെയേ വരൂ.നാളെ രാവിലെയാവട്ടെ,അടുത്ത വീട്ടിലെ ഗോപാല്‍ അന്ന്വേഷിച്ചു പോവാമെന്നേറ്റിട്ടുണ്ട്
                                  നേരം പുലര്‍ന്നപ്പോള്‍ അഡ്രസ്‌ വാങ്ങാന്‍ ഗോപാല്‍ മല്ലി റാവുവിനോപ്പം വീട്ടില്‍ വന്നു.."നൂറു...ഞങ്ങള്‍ പോവാം.പക്ഷെ അതിനു മുമ്പ് നീ വല്ലതും കഴിച്ചേ പറ്റൂ."ഭക്ഷണ തളികയുമായി ചമ്പയുടെ അമ്മ വന്നു.നൂറുവിന്റെ മനസ്സ് വിങ്ങുകയായിരുന്നു. അവള്‍ പണിപ്പെട്ടു അല്പം കഴിച്ചെന്നു വരുത്തി.
                                   ഗോപാലും മല്ലി റാവുവും വൈകുന്നേരമാണ് തിരിച്ചു വന്നത്.വന്നപാടെ അവര്‍ പറഞ്ഞു."ചാന്ദ്നി ചൌകില്‍ ഇന്നലെ ലഹളയായിരുന്നു.ലഹളക്കാര്‍ വീടുകള്‍ക്ക് തീവെച്ചു..ഗുരുതരമായി പോള്ളലേറ്റ അമീര്‍ഖാനും കുടുമ്പവും ഹോസ്പിറ്റലിലാണ്.
                                                                     ബോധം നശിച്ച നൂറുവിനെ ആരോ താങ്ങിക്കിടത്തി.അഹ്മദ് ഖാന്‍ കൂടുകാരോട് പറഞ്ഞു ഒരു ടാക്സി ഏര്‍പ്പാട് ചെയ്തു.
                              നൂറുവിനിപ്പോള്‍ കരയാനേ കഴിയുന്നില്ല. അവളുടെ മനസ്സിന് യാതൊരു വികാരവുമില്ലാതായിരിക്കുന്നു.കാറില്‍ ആരും ഒന്നും സംസാരിച്ചിരുന്നില്ല.
                                                            ഹോസ്പിറ്റലില്‍ ഒരു പാട് ശവങ്ങള്‍ നിരത്തിക്കിടതതിയിരിക്കുന്നു.ഓരോന്നും പുതച്ച പുതപ്പിന് മുകളില്‍ പേരെഴുതി വെച്ചിരിക്കുന്നു.അവയിലൊന്നിന്നു മുകളില്‍ കടലാസില്‍ വലുതായി എഴുതി വെച്ചിരിക്കുന്നു "അമീര്‍ ഖാന്‍.വയസ്സ് 27 "
                    അഹ്മദ് ഖാന്‍ പുതപ്പിന്റെ അറ്റമുയര്‍ത്തി,അവിടെ തന്റെ സ്വപ്നം ശാന്തമായുറങ്ങുന്നത് കണ്ടു നൂറുദുജ.

                                                                                                 കഥ: 1989 ല്‍ പ്രസിദ്ധീകരിച്ചത്

15 comments:

കുസുമം ആര്‍ പുന്നപ്ര said...

നല്ല കഥ. ഇഷ്ടപ്പെട്ടു.ആശംസകള്‍

mukthaRionism said...

നല്ല കഥ

khaadu.. said...

കഥ: 1989 ല്‍ പ്രസിദ്ധീകരിച്ചത്


ഈ ഡേറ്റ് വച്ച് നോക്കുമ്പോള്‍ നല്ലൊരു കഥ... ഇന്നും പുതുമ നഷ്ടപെട്ടില്ല...
നന്മകള്‍ നേരുന്നു..

Yasmin NK said...

നല്ല കഥ ഇഷ്റ്റമായി. ആശംസകള്‍...

പട്ടേപ്പാടം റാംജി said...

ഗല്ലിയിലെ പാവപ്പെട്ട പെണ്‍കുട്ടിക്ക് സൌന്ദര്യം ഒരു ശാപമാണെന്ന്.

കഥ ഇഷ്ടായി.

Unknown said...

കഥ ഇഷ്ടപ്പെട്ടു...!
ആശംസകള്‍

പൊട്ടന്‍ said...

ഇതൊക്കെ ചിരപരിചിതമായത് കൊണ്ടാകാം അവസാനം വായിച്ചപ്പോള്‍ നിസ്സംഗത തോന്നി.

പക്ഷെ ഈ എഴുത്ത് വല്ലാതെ ആകര്‍ഷിച്ചു. തഴക്കം വന്ന എഴുത്ത്.... തലക്കെട്ടും.+

Mohamedkutty മുഹമ്മദുകുട്ടി said...

കഥ ഇഷ്ടപ്പെട്ടു. വളരെ മുമ്പെഴുതിയതാണെങ്കിലും ഇന്നും വായിക്കാന്‍ കൊള്ളാം.ആശംസകള്‍ നേരുന്നു.

ബെഞ്ചാലി said...

കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടത്തെ കഥയാണെങ്കിലും വായിച്ചിരിക്കുവാൻ പറ്റുന്നത് തന്നെ ...
കുഴപ്പമില്ല കേട്ടൊ ഭായ്

ഷാജി നായരമ്പലം said...

വായനക്കാരെ കൂടെ ആനയിപ്പിക്കുവാന്‍ പര്യാപ്തമായ എഴുത്തു്‌...

ജയരാജ്‌മുരുക്കുംപുഴ said...

valare nannayi paranju..... aashamsakal..... pinne blogil puthiya post.... URUMIYE THAZHANJAVAR ENTHU NEDI..... vayikkumallo.......

നിസാരന്‍ .. said...

വായിച്ചു വരുമ്പോള്‍ കഥയ്ക്കൊരു പഴമ ഫീല്‍ ചെയ്തത് എന്ത് കൊണ്ടെന്നു അവസാനമെതിയപ്പോഴാണ് മനസ്സിലായത്‌. വായിക്കാന്‍ സുഖമുള്ള രചന.

നിസാരന്‍ .. said...
This comment has been removed by the author.
Shahida Abdul Jaleel said...

കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍