Saturday, March 31, 2012

പ്രവാസിക്ക് ആദ്യം നഷ്ടമാകുന്നത്

 അയ്യോ എന്റെ പേര് ! ധര്മനും അന്ത്രുവും ഒരേ മഅറളില്‍ ജോലി ചെയ്യുന്നവര്‍. പക്ഷെ അന്ത്രുവിനൊരു പരാതി . അവന്റെ കഫീല്‍ അവനെ "കൈത" എന്നാണു വിളിക്കുന്നത്‌.അതൊന്നു മാറ്റണം. അത് കൊണ്ടും തീര്‍ന്നില്ല, ഹിന്ദുവായ ധര്മനെ അയാള്‍ വൃത്തിയായി "അബ്ദുറഹ്മാന്‍" എന്നാണു വിളിക്കുന്നത്‌. അവരുടെ കഫീലിന് ഞാന്‍ ജോലി ചെയ്യുന്ന യുനിവേര്സിടിയിലാണ് ജോലി .ഞാന്‍ പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കാതിരിക്കില്ല.

                                                      കാര്യം നിസ്സാരമല്ല.അര്‍ഥം അറിയാതെ യാനെങ്കിലും വിളിക്കുന്ന പേരിനു നല്ല അര്‍ത്ഥമല്ല.നാട്ടില്‍ അങ്ങിനെ ഒരാളെ വിളിക്കുന്നുന്ടെങ്കില്‍ അത് കൈത എന്ന ചെടിയെ ഉദ്ദേശിച് ആവില്ല ,മറിച്ച് "കഴുത" എന്ന ജീവിയെ ഉദ്ദേഷിച്ചാണ്.എന്തായാലും കഫീലിന് ഈ മലയാള പദം അറിയാന്‍ വഴിയില്ല. മാത്രമല്ല അയാള്‍ ദേഷ്യതതിലോന്നുമല്ല അങ്ങിനെ വിളിക്കുന്നത്‌.ഞാന്‍ അന്ത്രുവിനെ സമാധാനിപ്പിച്ചു.ഞാന്‍ അവന്റെ ഇഖാമ വെറുതെയൊന്നു വാങ്ങി നോക്കി.ദാ, കെടക്കുന്നു,അറബിയില്‍ "കൈത ആന്റു' എന്നെഴുതി വെച്ചിരിക്കുന്നു!

                                                  കഫീലിനെ വെറുതെ കുറ്റം പറയുകയാണ്‌.അയാളുടെ അറിവ് പ്രകാരം കൈത കക്ഷിയുടെ പേര്. ആന്റു ബാപ്പ, ഇതെങ്ങിനെ വന്നു? ഞാന്‍ അന്ത്രുവിനോട്‌ വീട്ടു പേര് ചോദിച്ചു ."കൈതപ്പറമ്പില്‍" പാസ്സ്പോര്ടില്‍,കൈതപ്പറമ്പില്‍ അന്ത്രു എന്നാണു.അറബി നാടിലെ സമ്പ്രദായ പ്പ്രകാരം , ആദ്യം പേര്,പിന്നെ ബാപ്പയുടെ പേര് ,അതിനു ശേഷം പിതാമഹനും,അവസാനം ഗോത്രതിന്റെയോ തറവാടിന്റെയോ പേര്.
                                                       നമുടെ നാട്ടില്‍ ആധാരത്തിലെപ്പോലെ യാണ് പാസ്സ്പോര്ടിലും പേര് ചേര്‍ക്കുന്നത്. അതുകൊണ്ട് കടല്‍ കടക്കുമ്പോള്‍ പലര്‍ക്കും സ്വന്തം പേര് നഷ്ടമാകുന്നു.എന്റെ പാസ്സ്പോര്ടില്‍ എന്റെ പേര്"ചോയിച്ചന്‍ കണ്ടിയില്‍ ഹനീഫ മുഹമ്മദ്‌"
                                                      സുഉദിയിലെ അല്‍ ജൌഫ്‌ മെഡിക്കല്‍ കോളേജില്‍ ജോലി ലഭിച്ച എനിക്ക് കിട്ടിയ ഇഖാമയില്‍ എന്റെ പേര് കാണ്ടിലായി ഹനീഫ മുഹമ്മദ്‌. ജവാസതുകാരന്‍ എന്റെ പേരിന്റെ തുടക്കം അയാള്‍ക്ക്‌ കിട്ടിയ പോലെ കാച്ചിയതാണ്.കോളേജിലെ റിക്കാര്‍ഡില്‍ അവിടെയുള്ളവര്‍ കാന്തരീഷ് ഹനീഫ മുഹമ്മദ്‌ എന്നാണെഴുതി വെച്ചത്.തിരുത്താന്‍ പലവുരു ഞാന്‍ ശ്രമിച്ചെങ്കിലും ഫലം നാസ്തി.
                                         കോണ്ട്രാക്റ്റ് പുതുക്കാന്‍ സമയം ഞാന്‍ അറബിയില്‍ തന്നെ ഒന്ന് നന്നാക്കി എഴുതിക്കൊടുത്തു.കോണ്ട്രാക്റ്റ് പുതു ക്കി വന്നപ്പോള്‍ രേഖയില്‍ ഹനീഫ മുഹമ്മദ്‌ ഗാന്ധി! ചോയിച്ചന്‍ കണ്ടി യിലെ കണ്ടി യാവണം ഗാന്ധിയായത്‌.എന്റെ സഹപ്പ്രവര്തകന്‍ സൂഉദി ചോദിച്ചു"ഗാന്ധി കുടുമ്പത്തില്‍ നിന്നാണല്ലേ?" അപ്പോഴാണ്  ഞാനെന്റെ പേര് ശ്രദ്ധിക്കുന്നത് .വെറുതെ കിട്ടിയ പെരുമ കളയെണ്ടെന്നു കരുതി ഞാന്‍ പറഞ്ഞു "പ്രപിതാമാഹന്‍ മാര്‍ക്കം കൂടി മുസ്ലിമാകുകയായിരുന്നു" "മാ ശാ അല്ലഹ്,മാ ശാ അല്ലഹ് " എന്റെ പ്രപിതാമഹന്റെ സല്‍ ബുദ്ധിയെ അയാള്‍ ഒരു പാട് പ്രകീര്‍ത്തിച്ചു.
                                     ഓഫീസുകളിലെറിക്കാര്‍ഡു ളില്‍ കയറിയിറങ്ങി പേര് പിന്നെയും മാറി.ഒരു ഘട്ടതതിലതു ഹനീഫ മുഹമ്മദ്‌ ഖാന്‍ എന്നായി. ജോര്‍ധാനിയായ ഹിന്ദി സിനിമാ ഭ്രാന്തന്‍ സാമിര്‍ ചോദിച്ചു"ഖാന്‍ കുടുമ്പത്തില്‍ നിന്നാണല്ലേ?"
"അതെ ആമിര്‍ ഖാന്‍ ,ഷാരുഖ് ഖാന്‍ എന്നിവര്‍ കസിന്‍സ് ,സല്‍മാന്‍ ഖാന്‍ അമ്മാവനായിട്ടു വരും."
"ഈ കൊടും ചൂടും,കൊടും തണുപ്പും ഏല്‍ക്കാന്‍ നീയെന്തിനിങ്ങോട്ടു പോന്നു?.നിനക്കും സിനിമയില്‍ ഒന്ന് ട്രൈ ചെയ്യരുതായിരുന്നോ?" അവന്റെ നിഷ്ക്കളങ്ക മായ ചോദ്യം.
"അഭിനയമാകുംപോള്‍ പെണ്ണുങ്ങളെ കേട്ടിപ്പിടിക്കേണ്ടി വരില്ലേ, എനിക്ക് വയ്യ" ഞാന്‍ പറഞ്ഞു.
അവന്റെ മുഖത്ത് അമ്പട കള്ളാ എന്നാക്കിയൊരു ചിരി വിടരുന്നത് ഞാന്‍ കണ്ടു.
                                                        അറബ് ന്യൂസ്‌ ല്‍ എഡിട്ടരായിരിക്കെ വിരമിച്ച എന്റെ ഭാര്യ പിതാവിനോട് ഞാനിക്കാര്യം പറഞ്ഞു."നീ ഭാഗ്യവാനാണ് ' അദ്ദേഹം പറഞ്ഞു.അദ്ധേഹത്തിന്റെ പേര് "പാണംബ" എന്നായിരുന്നുവത്രേ കുറെ പേര്‍ക്ക്.പാണംബ്ര കുതിരക്കോട്ട് മുഹമ്മദ്‌ എന്നത് പലപ്പോഴും അറബികള്‍ എഴുതിയിരുന്നത് 'പാനംബ-രാക്കൂത്തി-രാക്കൂത്' എന്നായിരുന്നുവത്രേ.മുഹമ്മദ്‌ എന്ന പേര് നഷ്ടപ്പെട്ടുപോയി! ഏതായാലും ഓഫീസില്‍ കുറെ ഇന്ത്യക്കാര്‍ വന്നപ്പോള്‍ അദ്ദേഹം തന്റെ ഇനീഷ്യല്‍ ഉപയോഗിച്ച് പേര് വീണ്ടെടുത്തു.പി.കെ.മുഹമ്മദ്‌.
                               അല്‍ജുഫില്‍ നിന്ന് ട്രാന്‍സ്ഫറായി മജ്മ യിലെത്തിയപ്പോള്‍ എന്റെ പേര് പിന്നെയും മാറി."കാണ്ടിയില്‍ ഹനീഫ മുഹമ്മദ്‌" ഏതെങ്കിലും അറബി എന്റെ പേര് ഇന്ഗ്ലീഷില്‍ എഴുതുന്നുണ്ടെങ്കില്‍ ഞാനത് സസൂഷ്മം വീക്ഷിച്ചു അടുത്ത് തന്നെ നില്‍ക്കും."എ" എന്ന സ്വരാക്ഷരത്തിന്റെ സ്ഥാനത്ത് "ഐ" യോ "യു' വോ ചേര്‍ത്താല്‍ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല
                                      ഹൌസ് ഡ്രൈവര്‍ വിസയില്‍ ദാമാമിലെത്തിയ തന്റെ അളിയനെ വിളിച്ച സുഹൃത്തിനോടയാള്‍ പറഞ്ഞത് ഒരു ലക്ഷം രൂപ മുടക്കി ഇവിടെയെത്തിയപ്പോള്‍ നാട്ടില്‍ തനിക്കു സ്വന്ത മായുണ്ടായിരുന്ന പേര് നഷ്ടമായെന്നാണ്. ഇപ്പോഴയാള്‍ 'കുറുക-നതോടി- കിരിസ്നാന്‍" (കുറുക്കന്‍ തൊടി കൃഷ്ണന്‍)ആണത്രേ.കാഫീലിനും കുടുമ്പത്തിനും അവരുടെ നാവിനേറ്റം വഴങ്ങുന്നഭാഗമായ  "കുറുക്കാ-കുറുക്കാ" എന്ന് വിളിച്ചു കൊണ്ടിരിക്കുന്നുഅവനെ അവര്‍.
                                              നമ്മുടെ പാസ്സ്പോര്‍ട്ട് ലെ എക്സ്പാന്‍ഷന്‍ ഓഫ് ഇനീശ്യല്സ് എന്ന നിര്‍ദേശമാണ് ഈ പണി പറ്റിക്കുന്നത്.പ്രീ ഡിഗ്രീ പഠിക്കുന്ന കാലത്ത് പാസ്സ്പോര്ടിനു അപേക്ഷിക്കാന്‍ പോയപ്പോള്‍ ഓഫീസിന്റെ മുമ്പില്‍ മേശയിട്ട് "മഹത്തായ സഹായം " വാഗ്ദാനം ചെയ്യുന്ന കൂലിയെഴുത്തുകാരില്‍ ഒരാളാണീ പേര് മാറ്റത്തിന് തുടക്കം കുറിച്ചത്.ഇന്നും ഇക്കൂട്ടരെ പാസ്സ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ കാണാം. പരിചയ സംപന്നരായത് കൊണ്ട് തെറ്റ് വരുത്തില്ലെന്ന് കരുതിയാണ് നാമിവരെ പാസ്സ്പോര്‍ട്ട് അപേക്ഷ പൂരിപ്പിക്കുന്ന പണി ഏല്പിക്കുന്നത്.പക്ഷെ ഫലത്തില്‍ ഇവര്‍ നമുക്കിട്ടു വലിയ പണിയാണ് തരുന്നതെന്ന് മാത്രം!

                                                              ഇനി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ഒരു തമാശ ഇങ്ങനെ.ന്യൂ യോര്‍ക്ക് എയര്‍പോര്‍ട്ടില്‍ ഗ്രൂപ്പ് വിസയിലെത്തിയ ഏതാനും ഇന്ത്യക്കാരെ  പേര് വിളിച്ചു പാസ്സ്പോര്‍ട്ട് സ്ടാംപ് ചെയ്തു പുറത്തേക്കു വിട്ടുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥന്‍ അവസാനം ഒരു പാസ്സ്പോര്‍ട്ട് ബാക്കിയായപ്പോള്‍ അതിന്റെ ഉടമയെ തിരഞ്ഞു കണ്ടെത്തി."എത്ര പ്രാവശ്യമായി വിളിക്കുന്നു.ഉറങ്ങുകയായിരുന്നോ?" കയര്തുകൊണ്ട്‌ ചോദിച്ചു അയാള്‍
 'വിളിച്ചില്ലല്ലോ" എന്നായി പസ്സ്പോര്ടിനുടമ.
"വിളിച്ചില്ലെന്നോ,താനല്ലേ അനതെര്‍ മേന്‍ സൂപ്പെര്‍ മേന്‍ ?"
"അല്ല ഞാന്‍ അനന്ത രാമന്‍ സുബ്ബരാമന്‍' എന്ന് ഇന്ത്യക്കാരന്‍ .
"ഒക്കെ ഒന്ന് തന്നെ എന്ന് പറഞ്ഞു പാസ്സ്പോര്ടില്‍ അമര്‍ത്തി സീലടിച്ചു അയാള്‍.